​പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; 90 പരീക്ഷകളിലെ പരാതികളിൽ വിപുല അന്വേഷണം

PSC

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ക്രൈംബ്രാഞ്ച്. ഉത്തരക്കടലാസ്, ഉത്തരസൂചിക, മറ്റ് പരീക്ഷാ അനുബന്ധ രേഖകൾ എന്നിവയുടെ സർട്ടിഫൈഡ് കോപ്പികൾ നൽകണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിക്ക് പ്രത്യേക അന്വേഷണസംഘം കത്ത് നൽകും.

രേഖകൾ ലഭിച്ച ശേഷം ശാസ്ത്രീയ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഒരു ഉദ്യോഗാർത്ഥിയെ മുന്നിലെത്തിക്കാൻ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ബോധപൂർവം ഒഴിവാക്കിയെന്ന വിവരമാണ് അന്വേഷണത്തിന്റെ പ്രധാന ആധാരം. 58 മാർക്കിന് തുല്യമായ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ ഒഴിവാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം, പി.എസ്.സി നടത്തിയ 90 പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ഓരോ പരാതിയും പ്രത്യേകം പരിശോധിച്ച് ആവശ്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.പരാതികളുടെ എണ്ണം വർധിച്ചതോടെ ക്രൈംബ്രാഞ്ച് ഐജി അജിതയുടെ നേതൃത്വത്തിലുള്ള നിലവിലെ പത്തംഗ പ്രത്യേക അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Tags

Share this story