15കാരന്റെ മരണത്തിന് പിന്നില്‍ റാഗിംഗ്; ക്ലോസറ്റ് നക്കിപ്പിച്ചു, നിറത്തിന്റെ പേരില്‍ പരിഹസിച്ചു, പണത്തിന്റെ ധാര്‍ഷ്ഠ്യത്തില്‍ പീഡനം

എറണാകുളം തൃപ്പൂണിത്തുറയില്‍ 15കാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തിന് പിന്നില്‍ സീനിയേഴ്‌സിന്റെ കൊടിയ പീഡനമെന്ന് റിപോര്‍ട്ട്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഹിറിന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നിരിക്കുകയാണ്. സംഭവത്തില്‍ പരാതിയുമായി അമ്മ രംഗത്ത് വന്നതോടെ സ്‌കൂളില്‍ നടന്നത് കൊടിയ പീഡനങ്ങളാണെന്ന് വ്യക്തമായി. നിറത്തിന്റെ പേരില്‍ മിഹിറിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ക്ലോസറ്റ് നക്കിപ്പിക്കുകയും ക്ലോസറ്റിനുള്ളില്‍ മുഖം അമര്‍ത്തിവെച്ച് ഫ്‌ളഷ് ചെയ്‌തെന്നും അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 15ന് ഫ്‌ലാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥി മരിച്ചത്. മകന്‍ മാനസിക ശാരീരിക പീഡനങ്ങള്‍ ഏറ്റു വാങ്ങിയെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍- രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ലാറ്റില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. മുകളില്‍ നിന്ന് വീണ മിഹിര്‍ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. മിഹിറിന്റെ മരണത്തിന് പിന്നാലെ സഹപാഠികള്‍ ചേര്‍ന്നുണ്ടാക്കിയ ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. സ്‌കൂള്‍ അധികൃതരുടെ ഇടപെടലാണ് പേജ് പിന്‍വലിക്കാനുള്ള കാരണമെന്ന് കരുതുന്നു. മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

Tags

Share this story