രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി; വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ

rahul mankoottathil

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂർ നേരമാണ് വാദം നടന്നത്. വിധി എപ്പോഴാണ് വരികയെന്നതിൽ വ്യക്തതയില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്

ഉച്ചയ്ക്ക് ശേഷം വിധിയുണ്ടാകുമോയെന്ന് ഉറപ്പില്ല. ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞു

ഗുരുതര പരാമർശങ്ങളാണ് കോടതിയിൽ ഹാജരാക്കിയ പോലീസ് റിപ്പോർട്ടിലുള്ളത്. സീൽ ചെയ്ത കവറിലുള്ള പോലീസ് റിപ്പോർട്ടാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. വിശദമായ വാദം കേൾക്കാമെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ ഉൾപ്പെടെ സാക്ഷി മൊഴികൾ അടങ്ങിയ റിപ്പോർട്ടാണ് പോലീസ് ഹാജരാക്കിയത്. 

ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഡിജിറ്റൽ തെളിവുകളടക്കം സീൽ ചെയ്ത കവറിൽ പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അടച്ചിട്ട കോടതി മുറിയിലാണ് വാദം കേട്ടത്


 

Tags

Share this story