മഴക്കെടുതി: മുഖ്യമന്ത്രി സ്വകാര്യ പരിപാടികളുമായി തിരക്കില്‍, ഇവിടെ നാഥനില്ലാത്ത അവസ്ഥ; വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം

മലപ്പുറം

മഴ കനക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അലേര്‍ട്ടുകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണെന്നാണ് വിമര്‍ശനം. വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ തന്റെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.

മുഖ്യമന്ത്രി മലപ്പുറത്തെ വിരുന്ന് സല്‍ക്കാരത്തിലും ക്ഷേത്രദര്‍ശനത്തിലുമൊക്കെയായി തിരക്കിലായത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഇടതുപ്രൊഫൈലുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് ദേശാഭിമാനിയിലും വിമര്‍ശനം വന്നിരിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്‌തെന്ന വിമര്‍ശനവും ശക്തമാണ്. മഴക്കെടുതികളേയും മറ്റും നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് സൂചിപ്പിച്ചുകൊണ്ടും മുന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുകൊണ്ടുമാണ് വിമര്‍ശനങ്ങള്‍.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയും ദുരന്തങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടാന്‍ പോലും മുഖ്യമന്ത്രി വി ഡി സതീശന്‍ വിസമ്മതിച്ചെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും താളം തെറ്റി. ഇത്തരമൊരു സാഹചര്യത്തില്‍ ചടുലമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാകെ മരവിപ്പിലാണെന്നും നാഥനില്ലാത്ത അവസ്ഥയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുനന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ എത്തിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ലെന്നും ലേഖനത്തിലുണ്ട്.

Tags

Share this story