ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വട്ടുള്ള ചിലരെന്ന് രാജീവ് ചന്ദ്രശേഖർ
വട്ടുള്ള ചിലരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിന്റ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല. എല്ലാം ബിജെപിയുടെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ നിയമപരമായി നടപടിയാണ് വേണ്ടത്. താൻ ആണെങ്കിൽ അതാണ് ചെയ്യുകയെന്ന് രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയണമെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
എല്ലാ മതസമൂഹങ്ങൾക്കും സ്വാതന്ത്ര്യവും സംരക്ഷണവും വേണം. രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുന്നെന്നും ക്രിസ്മസ് സന്ദേശത്തിൽ കാതോലിക്കാ ബാവാ പറഞ്ഞു. ഇതിനിടെ ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ പള്ളിയിൽ നടന്ന കുർബാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.
