പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫ് ആക്കാനുള്ള രമ്യയുടെ നീക്കം; പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി
തിരുവനന്തപുരം: ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ. വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയതില്‍ പ്രാദേശിക നേതാകള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ മുന്നോട്ട് പോയാല്‍ പ്രതിഷേധം കടുത്തേക്കും.
പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയത്. എന്നാല്‍ രമ്യയുടെ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കിയിരുന്നു. ചിറയിന്‍കീഴില്‍ തമ്മില്‍ തല്ല് നടന്ന ദിവസത്തെ തീയതിയില്‍ തയ്യാറാക്കിയ കത്ത് ഇന്നലെയാണ് നിയമസഭയില്‍ എത്തിയത്. പാര്‍ട്ടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ആയിരുന്നു രമ്യയുടെ ശ്രമം.. മെയ് 21 മുതല്‍ മുന്‍കാലപ്രാബല്യത്തില്‍ നിയമിക്കണമെന്നായിരുന്നു ആവശ്യം. മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നായിരുന്നു നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്. ഇതോടെയാണ് കത്ത് മടക്കിയത്. രമ്യ വീണ്ടും ഇക്കാര്യമാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം ചിറയന്‍കീഴിലെ സംഘര്‍ഷത്തില്‍ എംഎല്‍എക്ക് എതിരെ നടപടി ഉണ്ടാകില്ല. അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ മൊഴി നല്‍കാത്തതിനാല്‍ അന്തിമ റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറിയിട്ടില്ല.
വെള്ളിയാഴ്ച രാത്രിയായിരുന്നു ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്.
