രത്തൻ യു. കേൽക്കറുടെ നിയമനം തിരഞ്ഞെടുപ്പ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു; കോൺഗ്രസിന്റേത് ഇരട്ടത്താപ്പെന്ന് സിപിഐഎം

Rathan

തിരുവനന്തപുരം: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു. കേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തൊട്ടുമുമ്പ് വരെ നേതൃത്വം നൽകിയ ഒരു ഉദ്യോഗസ്ഥനെ, യാതൊരുവിധ 'കൂളിംഗ് പിരീഡും' (മാറിനിൽക്കേണ്ട കാലാവധി) നൽകാതെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല എന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫിന് വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

​ബംഗാളിൽ മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയ ബിജെപി സർക്കാരിന്റെ നടപടിയെ കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി കഠിനമായി വിമർശിച്ചിരുന്നു. "മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതായിരിക്കും" എന്നായിരുന്നു അന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഈ പശ്ചാത്തലം ഓർമ്മിപ്പിച്ചുകൊണ്ട്, കോൺഗ്രസ് നേതൃത്വം നൽകുന്ന കേരളത്തിലെ പുതിയ സർക്കാർ ഇപ്പോൾ ഇവിടെ ചെയ്തിരിക്കുന്നത് എന്താണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം കേന്ദ്രങ്ങൾ ആവശ്യപ്പെട്ടു.

​ബംഗാളിലെ നടപടിയെ അന്ന് എതിർത്ത രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ നേതൃത്വവും കേരളത്തിലെ ഈ വിവാദ നിയമനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും, കോൺഗ്രസിന്റെ ഇത്തരം ഇരട്ടത്താപ്പുകൾ ജനാധിപത്യ ബോധമുള്ള പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്നും സിപിഐഎം വ്യക്തമാക്കി. കടുത്ത ജനവിധിയിലൂടെ യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി രത്തൻ യു. കേൽക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

Tags

Share this story