നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് പ്രത്യേക അന്വേഷണ സംഘം: കോടതിയിൽ റിപ്പോർട്ട് നൽകി
തിരുവനന്തപുരം: നവകേരള യാത്രയിൽ 'രക്ഷാപ്രവർത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാർ. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ തുടങ്ങിയവർ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗൺമാൻമാർക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ അഞ്ച് പേർക്കുമെതിരെ വകുപ്പുതല നടപടി ശുപാർശ ഉടൻ ഡിജിപിക്ക് കൈമാറും.
ലോക്കൽ പൊലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലക്കടിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തൽ. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു. നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാന്മാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി.
