നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം'; എസ്ഐടി റിപ്പോർട്ട് ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും
തിരുവനനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖർ ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പ് ഉടൻ നടപടി സ്വീകരിക്കും. എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണത്തിൽ ഡിജിപി തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൻ്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. എഡിജിപി എം.ആർ അജിത് കുമാറിന്റെ ഇടപെടലിനെ കുറിച്ച് ഉദ്യോഗസ്ഥരുടെ മൊഴികളും റിപ്പോർട്ടിലുണ്ട്. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനാണ് സാധ്യത.
കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് ഡയറി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തിരുത്തൽ വരുത്തിയതുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ എം.ആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന മൊഴിയുണ്ട്. ഇതാണ് അജിത് കുമാറിനെ കുരുക്കിലാക്കുന്നത്.
ഉദ്യോഗസ്ഥർക്കെതിരെ നടപടി റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടില്ല. റിപ്പോർട്ട് ഡിജിപി റവാഡാ ചന്ദ്രശേഖർ വിശദമായി പരിശോധിക്കുകയാണ്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അജിത് കുമാറിന്റെ ഇടപെടലിൽ കൂടുതൽ പരിശോധന നടത്തിയേക്കും . ഈ റിപ്പോർട്ട് ലഭിച്ചശേഷം മാത്രം നടപടിയിലേക്ക് കടക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എസ്ഐടി.
