രക്ഷാപ്രവർത്തകൻ ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത് ചാവക്കാട് വരെ; ഒടുവിൽ വാഹനം മാറ്റി

പള്ളിച്ചൽ

കണ്ണൂർ/തൃശ്ശൂർ: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ (36) ഭൗതികദേഹത്തോട് അധികൃതരുടെ ഗുരുതര അനാദരവ്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് അയച്ചതെന്നാണ് ആരോപണം.

​ചൊവ്വാഴ്ച രാത്രി 8.30-ഓടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വിട്ടുനൽകിയ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ സംവിധാനമുള്ള വാഹനം ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല. വെള്ളത്തിൽ വീണു മരിച്ചതിനാൽ ശരീരം വീർത്ത നിലയിലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള ദീർഘദൂര യാത്രയ്ക്കിടെ തൃശ്ശൂർ ചാവക്കാട് എത്തിയപ്പോഴേക്കും മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങുകയായിരുന്നു.

​തുടർന്ന് ചാവക്കാട് വെച്ച് മറ്റ് ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെ ഹയാത്ത് ആശുപത്രിക്ക് സമീപത്തുവെച്ച് ഭൗതികദേഹം ഫ്രീസർ സൗകര്യമുള്ള പുതിയ സ്വകാര്യ ആംബുലൻസിലേക്ക് മാറ്റിയാണ് യാത്ര തുടർന്നത്. മൃതദേഹം വഴിമധ്യേ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു.

​ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വിട്ടുനൽകണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സാമ്പത്തിക തടസ്സങ്ങളുമാണ് സാധാരണ ആംബുലൻസിൽ മൃതദേഹം കയറ്റിവിടാൻ കാരണമായതെന്നാണ് പരാതി. സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി മറ്റൊരാളുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകന്റെ ഭൗതികശരീരത്തോട് കാട്ടിയ ഈ അനാദരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. 

Tags

Share this story