ജിനേഷിന്റെ മരണത്തിന് പിന്നാലെയുള്ള രേഷ്മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയയുടെ ഇടപെടൽ സ്ഥിരീകരിച്ച് സുഹൃത്ത്
ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്‌ക്കൊപ്പം തന്നെ കാണാൻ വന്നിരുന്നുവെന്ന് ശ്രീഹരി പറഞ്ഞു.
ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളായ സഹോദരങ്ങളും താനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ് രേഷ്മയും ജിനേഷും കാണാൻ വന്നത് എന്ന് ശ്രീഹരി പറയുന്നു. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന്റെ മൂന്നുമാസം മുമ്പായിരുന്നുവിത്. താമരശ്ശേരിയിൽ ശ്രീഹരിയുടെ ഹോട്ടലിനടുത്തു വെച്ചായിരുന്നു കൂടിക്കാഴ്ച. വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഈ സംഘം ജിനേഷിനെ മർദിച്ചതായി രേഷ്മ പറഞ്ഞിരുന്നു. രേഷ്മയുടെ സാന്നിധ്യത്തിലാണ് ക്രൂരമായി മർദിച്ചത്.
പിടിച്ചുമാറ്റാൻ നോക്കിയതിന് തുടർന്ന് രേഷ്മയുടെ കൈക്ക് പരുക്കേറ്റു.വാഹനത്തിൽ നിന്ന് ചാടും എന്ന് പറഞ്ഞതോടെയാണ് സംഘം ജിനേഷനെ വിട്ടയക്കാൻ തയ്യാറായതെന്ന് രേഷ്മ പറഞ്ഞുവെന്ന് ശ്രീഹരി പറയുന്നു. രേഷ്മയുടെ മരണത്തിന് പിന്നിൽ ഈ സംഘത്തിന്റെ ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ട്. തന്റെ കേസിൽ പോലീസിൽ നിന്ന് നീതി ലഭിച്ചില്ല എന്ന് രേഷ്മയോട് അന്ന് പറഞ്ഞിരുന്നുവെന്നും ശ്രീഹരി പറഞ്ഞു.
