റിയാസ് മൗലവി വധക്കേസ്: പ്രതികളെ രക്ഷിക്കാൻ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് വിഡി സതീശൻ
കാസർകോട്ടെ പഴയ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷിക്കാൻ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർഎസ്എസുമായുള്ള ചർച്ചയിൽ ക്രിമിനൽ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശൻ പറഞ്ഞു
റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതൽക്കെ കേസ് അട്ടിമറിക്കാൻ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുകയാണ്.
കേസ് സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനഃസാക്ഷിയെ മരവിപ്പിച്ച കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടത് പോലീസിന്റെ പരാജയമാണ്. ഭരണനേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു