ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി
ശബരിമല കൊടിമര പുനഃപ്രതിഷ്ഠാ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി
തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിൽ എത്തിച്ചെന്നും ലാലിന്റെ മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയിൽ വെച്ചാണ് എടുത്തത്
27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഓരോരുത്തരും എത്രത്തോളം സ്വർണം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂർണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത ലഭിക്കൂ.
