ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡിന് അന്തിമ റിപ്പോർട്ട് നൽകി വിജിലൻസ്
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് നൽകി. മിൽമയിൽ നിന്നും വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിനു മുൻപു തന്നെ മാറ്റിയതായാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടിൽ വിശദമായ അന്വേഷണം വേണമെന്ന് ബോർഡിനോട് വിജിലൻസ് ആവശ‍്യപ്പെട്ടിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തും.
കഴിഞ്ഞ തീർഥാടന കാലത്താണ് തിരുവനന്തപുരം മേഖല മിൽമയിൽ നിന്നും ദേവസ്വം ബോർഡ് നെയ്യ് വാങ്ങാൻ കരാറിലേർപ്പെട്ടത്. 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു ധാരണ. എന്നാൽ 1.61 ലക്ഷം ലിറ്റർ മാത്രമാണ് പമ്പയിലെ ലെഡ്ജർ പരിശോധനയിൽ കണ്ടെത്തിയത്.
ഈ ലെഡ്ജർ രേഖകൾ മാത്രം വച്ച് നെയ്യ് സന്നിധാനത്ത് എത്തിയെന്ന് ഉറപ്പാക്കാനാകില്ലെന്നാണ് വിജിലൻസ് പറയുന്നത്. അതേസമയം, കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ പ്രതിചേർത്തിരുന്നു. ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പ്രശാന്താണെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി.
