ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ കൂട്ടാളിയെ എസ് ഐ ടി സംഘം ചോദ്യം ചെയ്യുന്നു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവൻ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്നാട് ഡിണ്ടിഗലിൽ എസ്ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യൽ. വിഗ്രഹക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ശബരിമല ഉൾപ്പെടുന്ന ക്ഷേത്രങ്ങളിൽ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകൾ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്. ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്ഐടി പറയുന്നത്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി ലഭിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയാണ് നിർണ്ണായക മൊഴി നൽകിയിരുന്നത്. ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഡിണ്ടിഗൽ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയിൽ നിന്നാണ് എസ്ഐടി കണ്ടെത്തിയത്.
