ശബരിമല സ്വർണക്കൊള്ള: അന്വേഷണം പിഎസ് പ്രശാന്തിലേക്കും, എസ്‌ഐടിക്ക് ഹൈക്കോടതി വിമർശനം
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം പോലീസ് ക്ലബിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, യാത്രാവിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാൻ എസ്‌ഐടി നിർദേശിച്ചിരുന്നു.
ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രശാന്തിൽ നിന്നും എസ്‌ഐടി ചോദിച്ചറിഞ്ഞത്. 2025ൽ വീണ്ടും ദ്വാരപാലക ശിൽപങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങുന്നതിന് മുമ്പ് പോറ്റിക്ക് ഇവ നൽകാൻ പ്രശാന്ത് തിടുക്കം കാണിച്ചോ എന്നാണ് പരിശോധിക്കുന്നത്
അതേസമയം എസ്‌ഐടിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കാരണം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ദ്വാരപാലക കേസിലെ 9ാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി
