ശബരിമല: നഷ്ടപ്പെട്ട സ്വർണമറിയാൻ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി ഭാരം അളന്നു

Shabarimala New

പമ്പ: ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടപ്പെട്ട സ്വർണം എത്രയെന്നറിയാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്‍റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്നു. സംസ്ഥാനസർക്കാരിന്‍റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്ഐടിയും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. മുൻപ്‌ രണ്ടുതവണയായി എസ്ഐടി ശ്രീകോവിലിന്‍റെ മുന്നിലെ ദ്വാരപാലകശില്പങ്ങൾ, കട്ടിളപ്പാളികൾ, വശങ്ങളിലെ തൂണുകൾ എന്നിവയിൽനിന്ന് സാമ്പിൾ മുറിച്ചെടുത്തിരുന്നു. ഇത്തവണ സാമ്പിളുകൾ മുറിച്ചെടുത്തില്ല.

1998-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ ഭാഗമാണ് പ്രഭാമണ്ഡലം. ഇത് 2019-ലും 2025-ലും സ്വർണം പൂശാൻ ഇളക്കിയിരുന്നില്ല. ഈവർഷങ്ങളിൽ സ്വർണം പൂശിയ ഭാഗങ്ങളിലെ സ്വർണത്തിന്‍റെ അളവ് ശാസ്ത്രീയമായി കണ്ടെത്താൻ, ഇപ്പോഴത്തെ ഭാരമളക്കൽ സഹായകമാകും.

സ്വർണക്കൊള്ളക്കേസിന്‍റെ അന്തിമറിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനാണ് ഇപ്പോൾ എസ്ഐടി സന്നിധാനത്തെത്തിയത്. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.

Tags

Share this story