ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ നിലപാട് താത്കാലികമോ സ്ഥിരമാണോ എന്ന് ഇതോടെ അറിയാം: ജി സുകുമാരൻ നായർ

sukumaran

ശബരിമല യുവതീപ്രവേശന ഹർജി പരിഗണിക്കുന്നതിൽ പ്രതികരിച്ച് എൻ എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സർക്കാർ മുൻപത്തെ നിലപാട് മാറ്റിയിട്ടുണ്ട് എന്നാൽ അത് താത്കാലികമോ സ്ഥിരമാണോ എന്ന് ഇതോടെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് മാത്രമാണ് ഈ കേസിലെ കക്ഷി. സർക്കാർവൃത്തങ്ങളുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടിട്ടില്ല. ആദ്യം ചില പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും സർക്കാർ പിന്നീട് അത് തിരുത്തുകയാണ് ഉണ്ടായത്. എന്നാൽ കോടതിയിൽ എന്ത് പറയും എന്ന് എൻഎസ്എസിന് പറയാൻ ആകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

അതേസമയം, 6 വർഷങ്ങൾക്ക് ശേഷമാണ് ശബരിമല യുവതീ പ്രവേശനമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംബന്ധിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുക. യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിക്കെതിരെ പുനഃപരിശോധനയടക്കം 67 ഹര്‍ജികളാണ് നിലവിൽ സുപ്രീംകോടതിയിൽ ഉള്ളത്. 2019 ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതൽ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയിൽ നിന്നുണ്ടായേക്കും.

ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കേണ്ടി വരും.യുവതീ പ്രവേശനത്തിന് അനുകൂലമാണ് സംസ്ഥാന സർക്കാരിന്‍റെ നിലവിലെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഹർജികളിൽ വാദം കേള്‍ക്കുമോ എന്നതും പ്രധാനമാണ്.

Tags

Share this story