സവാദ് കണ്ണൂരിൽ മാത്രം ഒളിവിൽ കഴിഞ്ഞത് എട്ട് വർഷം; കൂടുതലൊന്നുമറിയില്ലെന്ന് ഭാര്യ
കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലെന്ന് ഭാര്യ. സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത്. മറ്റ് കാര്യങ്ങൾ അറിഞ്ഞത് പിടിയിലായതിന് ശേഷമാണ്. പൊലിസ് മൊഴിയെടുത്തു. എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സവാദിന്റെ ഭാര്യ പറഞ്ഞു. പോപുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ജയിലിലായ ചിലരിൽ നിന്നാണ് സവാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് എൻഐഎ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കണ്ണൂരിൽ നിന്ന് പിടിയിലായത്
സവാദ് കരുതലോടെയാണ് ഫോൺ ഉപയോഗിച്ചിരുന്നത്. തുടർച്ചയായി സിം കാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവ് ജീവിതത്തിനിടയിൽ ബന്ധപ്പെട്ടിട്ടില്ലെന്നും എൻഐഎ പറയുന്നു.
കണ്ണൂർ ജില്ലയിൽ മാത്രം സവാദ് ഒളിവിൽ കഴിഞ്ഞത് എട്ട് വർഷമാണ്. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടക വീടുകൾ തരപ്പെടുത്താൻ എസ് ഡി പി ഐയുടെ സഹായം ലഭിച്ചു. മട്ടന്നൂരിലെ വാടക വീട്ടിൽ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റിലായത്.