സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി; മറ്റൊരു പേരിൽ കുടുംബവുമൊത്ത് കണ്ണൂരിൽ താമസം
തൊടുപുഴയിൽ അധ്യാപകൻ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് സവാദിനെ എൻഐഎ പിടികൂടിയത്. മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് സവാദ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
നാടുമായി സവാദ് ഒരു ബന്ധവും പുലർത്തിയിരുന്നില്ല. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നതായാണ് വിവരം. പുലർച്ചെയാണ് എൻഐഎ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താൻ സവാദ് തയ്യാറായില്ലായിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ സമ്മതിക്കുകയായിരുന്നു. കൈ വെട്ട് കേസ് നടന്ന് 13 വർഷത്തിന് ശേഷമാണ് സവാദ് പിടിയിലാകുന്നത്
സവാദിനായി പാക്കിസ്ഥാൻ, ദുബൈ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. പ്രൊഫസർ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത് സവാദായിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകനാണ് ഇയാൾ.