തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് ഇന്ന് 9 ദിവസം

മുതലപ്പൊഴി

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെ തുടങ്ങി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും ,വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ ആരംഭിച്ചത്. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായും ഇന്ന് തിരച്ചിൽ നടക്കും.

തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഷിജിന്റെയും ജോണിന്റെയും കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് ജോണിന്റെ കുടുംബവുമായി സംസാരിച്ചു. കൂടാതെ മന്ത്രി ഷിബു ബേബി ജോണും , കുടുംബവുമായി ചർച്ച നടത്തിയിരുന്നു. മന്ത്രി സിപി ജോൺ നേരിട്ട് എത്തിയാണ് മുതലപ്പൊഴിയിലെ പ്രതിഷേധം അവസാനിപ്പിച്ചത്. കടലിൽ പോയി മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള സർക്കാർ സഹായങ്ങൾ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.

മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ തീരദേശ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതമിനായി ഹെലികോപ്റ്ററും ഡ്രോണും എത്തിച്ച് തിരച്ചിൽ തുടരുകയാണ്. മന്ത്രി ഷിബു ബേബി ജോൺ ഗൗതം കൃഷ്ണയുടെ വീട്ടിൽ സന്ദർശനം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി നൽകാതെ പത്രക്കുറിപ്പ് പുറത്തിറക്കിയ ഫിഷറീസ് മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്.

Tags

Share this story