മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു

സുൽത്താൻ ബത്തേരി: വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മാനന്ത വാടിയിൽ വൻ പ്രതിഷേധം. ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജംക്‌ഷനിൽ പ്രതിഷേധിക്കുന്നത്.

മെഡിക്കൽ കോളെജിലേക്ക് വരുകയായിരുന്ന വയനാട് എസ്പി ടി. നാരായണന്‍റെ വാഹനം നാട്ടുകാർ‌ ഗോ ബാക്ക് വിളികളോടെ തടഞ്ഞു. എസ്‍പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറഞ്ഞു. വാഹനത്തിൽനിന്നിറങ്ങിയതിനു പിന്നാലെ എസ്പിക്കു നേരെ പ്രതിഷേധം ഉയർന്നു. നിലവിൽ രണ്ടുസംഘമായാണു പ്രതിഷേധം നടക്കുന്നത്. എസ്പിയെയും പൊലീസുകാരെയും തടഞ്ഞുവച്ചിരിക്കുന്നിടത്ത് ഒരു സംഘവും ഗാന്ധി പ്രതിമക്ക് മുന്നിൽ മൃതദേഹവുമായി മറ്റൊരു സംഘവും. ആനയെ വെടിവച്ചു കൊല്ലണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്തെത്തിയ കലക്‌ടറെയും പ്രതിഷേധക്കാർ തടഞ്ഞു.

കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെയാണ് മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

Share this story