കുതിരാൻ തുരങ്കമുഖത്ത് സുരക്ഷ ശക്തമാക്കും; നെറ്റിംഗും റോക്ക് ബോൾട്ടിംഗും ഒരുക്കാൻ നിർദേശം
കുതിരാൻ തുരങ്കമുഖത്തെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ നിർദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. പാറക്കല്ലുകൾ താഴേക്ക് പതിക്കുന്നത് തടയാൻ നെറ്റിംഗ്, വേലികൾ, റോക്ക് ബോൾട്ടിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ നിർദേശം. മഴവെള്ളപ്പാച്ചിൽ തടയാൻ തുരങ്കമുഖത്തിന് മുകളിലെ ഡ്രെയിനേജ് ചാലുകളിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.
ദേശീയപാത 544ൽ കുതിരാൻ തുരങ്കമുഖത്ത് മണ്ണൊലിപ്പിനും കല്ലുകൾ റോഡിലേക്ക് പതിക്കാനുള്ള സാധ്യതയുമുള്ള സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നത്. കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി.
നിലവിൽ പ്രദേശത്ത് വലിയ വിള്ളലുകളോ ആഴത്തിലുള്ള മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. എന്നാൽ കുത്തനെയുള്ള പാറക്കെട്ടുകളിലെ വിടവുകളിലൂടെ മഴവെള്ളം ഇറങ്ങുന്നത് മണ്ണും ഇളകിയ പാറക്കല്ലുകളും റോഡിലേക്ക് പതിക്കാൻ കാരണമാകാമെന്നാണ് വനഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
പാറക്കല്ലുകൾ താഴേക്ക് പതിക്കുന്നത് തടയാൻ നെറ്റിംഗ്, വേലികൾ, റോക്ക് ബോൾട്ടിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദേശിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ദേശീയപാത അതോറിറ്റിക്കും വനംവകുപ്പിനും നിർദേശം നൽകിയത്.
മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി തുരങ്കമുഖത്തിന് മുകളിലുള്ള ഡ്രെയിനേജ് ചാലുകളിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കണമെന്നും ഉത്തരവിലുണ്ട്.സുരക്ഷാ പ്രവർത്തനങ്ങൾക്കായി ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ സഹകരണം നൽകാനും വനഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ അനുമതി ഉറപ്പാക്കാനും തൃശൂർ ഡി.എഫ്.ഒയ്ക്ക് കളക്ടർ നിർദേശം നൽകി.
