രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ ഗുരുതര വീഴ്ച; നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ

പള്ളിച്ചൽ

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ണൂർ ജില്ലാ കളക്ടർ വിഷ്ണുരാജ് പി. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും വിളിച്ചുവരുത്തി കളക്ടർ വിശദീകരണം തേടി.

ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കാൻ നിർദേശം നൽകിയിരുന്നുവെന്നും, പണം തടസമായിരുന്നില്ലെന്നും കളക്ടർ പറഞ്ഞു. എന്നാൽ സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പയ്യന്നൂർ തഹസിൽദാറുടെ വിശദീകരണം. സ്വകാര്യ ആംബുലൻസുകാർ വലിയ തുക ആവശ്യപ്പെട്ടതിനാലാണ് അവരെ വിളിക്കാതിരുന്നതെന്നും തഹസിൽദാർ വ്യക്തമാക്കി.

മൃതശരീരം എംബാം ചെയ്ത ശേഷം കൊണ്ടുവരേണ്ടതായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി   രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ചെന്നിത്തല ആരോപിച്ചു.ഇതിനിടെ പയ്യന്നൂർ തഹസിൽദാർ ഓഫീസിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു. എ.ഡി.എം അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Tags

Share this story