ഷെഫീഖ് വധശ്രമക്കേസ്: പിതാവ് ഷെരീഫിന് 7 വർഷം തടവ്, രണ്ടാനമ്മ അനീഷക്ക് 10 വർഷം തടവ് ശിക്ഷ

ഇടുക്കി കുമളിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ പിതാവിനും രണ്ടാനമ്മക്കും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ ഷെരീഫിന് 7 വർഷം തടവാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷക്ക് പത്ത് വർഷം തടവും വിധിച്ചു. ഷെരീഫ് 50,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട് കേസിൽ നേരത്തെ രണ്ട് പ്രതികളെയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഷഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഷഫീക്കിന് നീതി കിട്ടിയെന്നായിരുന്നു കഴിഞ്ഞ 11 വർഷമായി ഷെഫീക്കിനെ പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞത്. കോടതി വിധിയോട് വൈകാരികമായാണ് അവർ പ്രതികരിച്ചത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികൾ വാദിച്ചു.

Share this story