ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപം; ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങള്‍

ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപം; ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍. ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങളാണെന്നാണ് സൂചനകള്‍

സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിവശങ്കര്‍ നാര്‍ഗകോവിലില്‍ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലില്‍ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്.

സ്വപ്നയുടെ രഹസ്യ ലോക്കര്‍ വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍, കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിക്കുന്ന വാട്‌സാപ് ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്താണ് കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നാഗര്‍കോവിലിലെ കമ്പനികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം സ്ഥാപിച്ചത്. വര്‍ഷം മുഴുവനും നല്ല കാറ്റു ലഭിക്കുന്ന നാഗര്‍കോവില്‍ പ്രദേശത്ത് കാറ്റാടി കമ്പനികള്‍ക്ക് ഏഴ് വര്‍ഷം കൊണ്ടു മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ കഴിയും. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഇതിന് 10 വര്‍ഷം വരെ വേണ്ടിവന്നേക്കും.

ഒരു കാറ്റാടി സ്ഥാപിക്കാന്‍ 15 കോടി രൂപയാണ് ചെലവ്. ഇതില്‍ നിന്നുതന്നെ ശിവശങ്കറിന്റെ നിക്ഷേപത്തിന്റെ വലിപ്പവും ഊഹിക്കാവുന്നതേയുള്ളൂ. നാഗര്‍കോവിലില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ജര്‍മന്‍ കമ്പനിയില്‍ തിരുവനന്തപുരത്തെ യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബിക്കും മുതല്‍മുടക്കുള്ളതായി സൂചനയുണ്ട്.

ജമാല്‍ അല്‍ സാബിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് അന്വേഷണ ഏജന്‍സികളോടു വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുമ്‌ബോള്‍ ജര്‍മന്‍ വ്യവസായ സംരംഭത്തില്‍ പങ്കാളിയാക്കാമെന്നു കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

അതേസമയം, ശിവശങ്കര്‍ മുന്‍കൈ എടുത്ത് നടത്തിയ സര്‍ക്കാര്‍ പദ്ധതികളില്‍ എന്‍ഫോഴ്സ്‌മെന്റ് അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് ഇഡി കത്ത് നല്‍കിക്കഴിഞ്ഞു.

Share this story