പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പാലക്കാട്ട് അറസ്റ്റിൽ

വ്യാജ വൈദ്യൻ

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജിനെയാണ് (42) ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്.

​ഫാം നോക്കിനടത്താനെന്ന പേരിലാണ് സിറാജ് പാലക്കാട് ചിറ്റൂരിലെത്തിയത്. തുടർന്ന് ഇവിടെയുള്ള തന്റെ പെൺസുഹൃത്തിന്റെ 16 വയസ്സുള്ള മകളെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഇത് ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ വലിയ ആപത്തുകൾ സംഭവിക്കുമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പീഡനം നടത്തിയത്.

​സംഭവത്തിൽ സംശയം തോന്നിയ വീട്ടുകാരും കുട്ടിയും വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പൂക്കോട്ടൂർ സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടിയത്. പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ചിറ്റൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags

Share this story