തലശ്ശേരിയിൽ കെട്ടിടത്തിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; ഭാര്യയെ തള്ളിയിട്ട ശേഷം കല്ലെടുത്തിട്ടെന്ന് മൊഴി

Case

തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ പെരിയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു കുഴിയിൽ തള്ളിയിട്ടെന്നും ശേഷം കല്ലെടുത്ത് ഇട്ടെന്നുമാണ് പ്രതി അമ്പായിരത്തിന്‍റെ മൊഴി. അസ്ഥികൂടം തമിഴ്‌നാട് സ്വദേശിനി ധനകോടിയുടേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. പൊലീസ് ഇവരുടെ മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ഭർത്താവിനൊപ്പം പഴയ സാധനങ്ങൾ ശേഖരിച്ചുവരികയായിരുന്ന ധനകോടിയെ ആറ് മാസമായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലാത്തതിനെ കുറിച്ച് മക്കൾ ചോദിച്ചപ്പോൾ നാട്ടിൽ പോയെന്നായിരുന്നു അമ്പായിരത്തിന്റെ മറുപടി. എന്നാൽ മക്കൾ നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയില്ലെന്ന വിവരം ലഭിച്ചു. മക്കൾ വീണ്ടും അമ്പായിരത്തോട് ധനകോടിയെ കുറിച്ച് ചോദിച്ചു. ഇതോടെ അമ്പായിരം മക്കളോടും ബന്ധുക്കളോടും തലശേരിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവർ എത്തിയപ്പോൾ അമ്പായിരം അസ്ഥികൂടമുണ്ടായിരുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. സാരിയുടെ അവശിഷ്ടവും ചെരുപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags

Share this story