സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഡ്ഡികളാക്കി; ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി വാസവൻ

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഡ്ഡികളാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഉണ്ണികൃഷ്ണൻ പോറ്റി പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായി. നാലര വർഷമായി പീഠം എവിടെയാണെന്നത് സംബന്ധിച്ച വിവരം ഉണ്ണികൃഷ്ണൻ പോറ്റി ഒളിപ്പിച്ചുവെച്ചു. വിഷയത്തിൽ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിഷയം കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ കൃത്യമായ ഇടപെടലാണ് കോടതി നടത്തുന്നത്. നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ശബരിമയിൽ വലിയ രീതിയിൽ അഴിമതി നടക്കുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി.
അവരുടെ ഭരണകാലത്തെ ഓർമകൾവെച്ചാകും പ്രതിപക്ഷം ആ രീതിയിൽ പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ആ രീതിയിലുള്ള ആക്ഷേപങ്ങൾ ഇല്ല. സുതാര്യമായ പ്രവർത്തനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിലവിൽ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെയായിരുന്നു ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപങ്ങളുടെ താങ്ങുപീഠം കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ നിന്നായിരുന്നു പീഠം കണ്ടെത്തിയത്. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് സഹോദരിയുടെ വീട്ടിലേയ്ക്ക് പീഠം മാറ്റിയതെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.