ശ്രീശാന്തിന് വലിയ ആശ്വാസം; മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ച് കെ.സി.എ

ശ്രീശാന്ത്

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. സംഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ ശ്രീശാന്ത് ഔദ്യോഗികമായി സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷ സ്വീകരിച്ചാണ് കെ.സി.എയുടെ ഈ നിർണായക തീരുമാനം. ഇന്ന് (ജൂലൈ 1, 2026) ചേർന്ന കെ.സി.എ സ്‌പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് ഐകകണ്ഠ്യേന നീക്കാൻ തീരുമാനിച്ചത്.

​ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീശാന്ത് കെ.സി.എ നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു. ഇത് സംഘടനയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസണിന് തൊട്ടുമുമ്പ് കെ.സി.എ താരത്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തിയത്.

​ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് താരം അസോസിയേഷന് ഔദ്യോഗികമായി മാപ്പപേക്ഷ നൽകിയത്.

​ശ്രീശാന്തിന്റെ ഖേദപ്രകടനം കണക്കിലെടുത്ത് വിലക്ക് നീക്കിയെങ്കിലും, ഭാവിയിൽ ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കെ.സി.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് പിൻവലിക്കപ്പെട്ടതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ 'ഏരീസ് കൊല്ലം സെയിലേഴ്സ്' ഫ്രാഞ്ചൈസിയുടെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും.

Tags

Share this story