കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് സംസ്ഥാന ബജറ്റ്: എംവി ഗോവിന്ദൻ

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബജറ്റ് എല്ലാ മേഖലയെയും സ്പർശിച്ചു.  പ്രതികൂലമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം എല്ലാ മേഖലയിലും കുതിച്ചുയരുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടുകൾക്കിടയിലും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്ന ബജറ്റാണ് കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്.

24 മാസം ക്ഷേമപെൻഷൻ കുടിശ്ശിക വരുത്തിയവരാണ് ഇപ്പോൾ വിമർശിക്കുന്നത്. അവർ നൽകിയിരുന്ന 600 രൂപ 1600 ആക്കി ഉയർത്തി നൽകി. ക്ഷേമ പെൻഷൻ 1600ൽ നിന്ന് വർധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. കേന്ദ്ര നിലപാട് കൊണ്ടാണ് ഇപ്പോൾ വർധിപ്പിക്കാൻ കഴിയാത്തത്. പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിന്ന് കേരളത്തിലെ ഇടതുമുന്നണിക്കെതിരെ സമരം ചെയ്യുന്നവരാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Share this story