സംസ്ഥാന ബജറ്റ്: കലാ സാംസ്‌കാരിക മേഖലക്ക് 170.49 കോടി; കായിക മേഖലയ്ക്ക് 127.39 കോടി

സംസ്ഥാന ബജറ്റിൽ കലാ സാംസ്‌കാരിക മേഖലക്ക് 170.49  കോടി വകയിരുത്തി. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി. എകെജിയുടെ മ്യൂസിയം നിർമാണത്തിന് 3.75 കോടി. ചലചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39 കോടി. പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് 7 കോടി. 

കൊച്ചിൻ ക്യാൻസർ സെന്ററിന് 14.5 കോടി. മലബാർ കാൻസർ സെന്ററിന് 28 കോടി. ഹോമിയോ മേഖലയ്ക്ക് 6.8 കോടി. സ്മാർട്ട് മിഷൻ പദ്ധതിക്ക് 100 കോടി. പത്രപ്രവർത്തകരുടെ ഇൻഷുറൻസ് തുക 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായി വർധിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി. ചികിത്സാ സഹായം ഉൾപ്പെടെ നൽകും. പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി. 

ഹജ്ജ് തീർഥാടന സൗകര്യമൊരുക്കുന്നതിന് കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി. കേന്ദ്ര സർക്കാർ നിർത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് പദ്ധതി നടപ്പാക്കും. മുന്നോക്ക വികസന കോർപറേഷന് 35 കോടി വകയിരുത്തി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി.
 

Share this story