മദ്യനയത്തിന്റെ പേരിൽ പണം പിരിച്ചാൽ ശക്തമായ നടപടിയെന്ന് മന്ത്രി എംബി രാജേഷ്

മദ്യനയത്തിന്റെ പേരിൽ പണം പിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകളിലേക്ക് സർക്കാർ കടന്നിട്ട് പോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തുവന്നത്. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്ന് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശത്തിൽ പറയുന്നു. 

അതേസമയം കോഴയാരോപണം തള്ളി ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ രംഗത്തുവന്നിരുന്നു. അനിമോനെ നേരത്തെ സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതാണെന്നും സംഘടന പിളർത്താനുള്ള ശ്രമമാണ് അനിമോൻ നടത്തുന്നതെന്നും സുനിൽകുമാർ പറഞ്ഞിരുന്നു.
 

Share this story