വിദ്യാർഥിയുടെ മരണം; അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിൽ കെഎസ്‌യു-പൊലീസ് സംഘർഷം

KSU

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ വിദ്യാർഥിയുടെ മരണത്തെതുടർന്ന് കാമ്പസിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകരേ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കോളേജ് മാനേജ്മെന്‍റിനെതിരേയും കുറ്റക്കാരായ അധ്യാപകർക്കെതിരേയും കർശന നടപടി ആവശ്യപ്പെട്ടാണ് സമരം നടന്നത്.

പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. സമരത്തിനെത്തിയ വനിത പ്രവർത്തകയെ പൊലീസ് ക്രൂരമായി വലിച്ചിഴച്ച് കൊണ്ടുപോയത് പ്രതിഷേധത്തിനിടയാക്കി. പൊലീസ് പല അധ്യാപകരിൽ നിന്നും താൽപ്പര്യങ്ങൾ കൈപ്പറ്റിയാണ് വിദ്യാർഥികളോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

നിതിൻരാജ് മരണത്തിന് മുൻപ് അയച്ച വോയ്സ് നോട്ടുകൾ അധ്യാപകരുടെ പീഡനത്തെക്കുറിച്ചുള്ളതാണ്. അധ്യാപകർ ക്രൂരമായി മർദിക്കുകയും ഇന്‍റോണൽ മാർക്കിന്‍റെ പേരിൽ ഭീഷണിപ്പെടുത്താറുണ്ടെന്നും മെസേജിൽ പറയുന്നു. പാവപ്പെട്ട വിദ്യാർഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം കുറ്റക്കാരേ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് കെഎസ്‌യു കുറ്റപ്പെടുത്തി. എച്ച്.ഒ.ഡി. റാം, അധ്യാപിക സംഗീത എന്നിവർക്കെതിരേയാണ് പ്രധാന ആരോപണം ഉയർന്നിട്ടുള്ളത്. നിലവിൽ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഇവർക്കെതിരേ കേസെടുക്കുകയും അന്വേഷണ വിധേയമായി ഇവരേ സസ്പെന്‍റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags

Share this story