സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ എഴുതിക്കൊടുക്കുന്നത് പിആർ ഏജൻസി; ജനം തള്ളിക്കളയുമെന്ന് ശിവൻകുട്ടി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വി.ശിവൻകുട്ടി. പ്രതിപക്ഷ നേതാവിന്റെ ഡീൽ ആരോപണം എഴുതിക്കൊടുക്കുന്നത് പി.ആർ ഏജൻസിയാണ്. പി.ആർ ഏജൻസി എഴുതിക്കൊടുത്ത ആക്ഷേപം ഉപേക്ഷിക്കുന്നതാണ് നല്ലത്. സതീശൻ പ്രസംഗത്തിൽ കൈ ചുണ്ടുന്നത് പോലും പി ആർ ഏജൻസി പറഞ്ഞിട്ടാണെന്നും ശിവൻകുട്ടി വിമർശിച്ചു.
സിപിഎം-ബിജെപി ഡീൽ ആരോപണം കേരളത്തിൽ വിലപ്പോകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. സതീശന്റെ വസതിയിൽ വച്ച് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. സതീശൻ പറയുന്നതെല്ലാം പുച്ഛത്തോടെ തള്ളിക്കളയുന്നു. ഇതിന് ജനം മറുപടി നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തിയിരുന്നു. മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യർഥിച്ചെന്നാണ് പരാതി. മന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർഥിച്ചു മന്ത്രി വി ശിവൻകുട്ടി വീടുകളിൽ കത്ത് വിതരണം ചെയ്‌തെന്നാണ് ബിജെപിയുടെ പരാതി
