വയനാട്ടിൽ മണിക്കൂറുകളോളം ഭീതി വിതച്ച കരടിയെ ഒടുവിൽ കാടുകയറ്റി

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയെ വനംവകുപ്പ് കാടുകയറ്റി. പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പ മേഖലയിൽ കരടിയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനംവകുപ്പ് തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്ത് നിന്നാണ് കരടിയെ ഓടിച്ച് കാട്ടിൽ കയറ്റിയത്. 


90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ ആദ്യം കണ്ടത്. ഇതിന് ശേഷമാണ് മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവ് ക്ഷേത്ര സമീപത്തു കരടിയെ കണ്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി ഒടുവിൽ വെള്ളമുണ്ട പഞ്ചായത്തിലുമെത്തുകയായിരുന്നു. 

Share this story