തലച്ചോര്‍ ഇളകിയ നിലയിൽ; വാരിയെല്ലിൽ പൊട്ടിൽ: 2 വയസുകാരി നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്

മലപ്പുറം: മലപ്പുറം ഉദിരെപൊയിലിൽ 2 വയസുകാരി കൊല്ലപ്പെട്ടത് ക്രൂര മർദനത്തെ തുടർന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമെറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടിയേറ്റ് തലയിൽ രക്തം കട്ട പിടിച്ചിരുന്നുവെന്നും തലച്ചോര്‍ ഇളകിയ നിലയിലായിരുന്നു. വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോ‍ര്‍ട്ടം പരിശോധനയിൽ വ്യക്തമായി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഫായിസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.

ഉദരംപൊയിൽ സ്വദേശി മുഹമ്മദ്‌ ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് ഇന്നലെ അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അലമാരയിലേക്കും കട്ടിലിലേക്കും കുട്ടിയെ വലിച്ചെറിഞ്ഞു. കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് കാളികാവ് പൊലീസാണ് ഫായിസിനെ കസ്റ്റഡിയില്‍ എടുത്തത്.

Share this story