സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം വികലമാക്കുന്നു; ഭരണഘടന ദുർവ്യാഖ്യാനം ചെയ്ത് വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു

കേന്ദ്രസർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. 

ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ ധർണയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംപിമാരും എംഎൽഎമാരും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടിവെക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാനാകില്ല. ഇത് സംസ്ഥാനം അനുവദിക്കില്ല

കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. 

ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്ത് വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യരീതിയിലൂടെ അധികാരത്തിലെത്തിയ സർക്കാരുകൾക്ക് അവരുടെ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 

Share this story