നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധനയില്ലാതെ; എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്: ഗൺമാൻമാർ പ്രതികളായ മർദന കേസിൽ കോടതി

Gun Man Metro

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ നരഹത്യാശ്രമത്തിനുള്ള കുറ്റം ചുമത്തിയ നടപടിയെ ചോദ്യം ചെയ്ത് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. പരിശോധനകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും എസ്‌ഐടിയുടെ ഉദ്യേശമെന്തെന്നും കോടതി ചോദിച്ചു.

വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയ പരാതി പൊലിപ്പിച്ച് എഴുതിയതുപോലെയെന്നും ദൃശ്യങ്ങളാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദൃശ്യത്തിന്‍റെ ആധികാരികത ഉറപ്പാക്കാൻ കോടതി പ്രോസിക്യൂഷനു നിർദേശം നൽകിയിട്ടുണ്ട്. ഗണ്‍മാന്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാ സെഷൻസ് കോടതി പരോക്ഷമായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷ മാത്രമല്ലേ ഗണ്‍മാന്‍മാരുടെ ഡ്യൂട്ടിയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. വിഐപി സുരക്ഷ ഗണ്‍മാന്‍മാരുടെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി അടക്കമുള്ളവരെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.

Tags

Share this story