മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ പോരില്ല; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

Sunny Joseph

മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ പോരില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ‌‌‌എല്ലാവരും വിജയ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കൃത്യമായ നടപടി ക്രമമുണ്ട്. സോഷ്യൽ മീഡിയ ഫേക്ക് അക്കൗണ്ടിലാണ് ചില പേരുകൾ ഉയരുന്നതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സുധാകരന്റെ ഫേസുബുക്ക് പോസ്റ്റിൽ സണ്ണി ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു. കെ സുധാകരന് അഭിപ്രായം ഉണ്ടെങ്കിൽ പറയേണ്ട വേദിയിൽ പറയാം. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആരും അഭിപ്രായം പറയേണ്ടതില്ല. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം ഉണ്ട്. മുതിർന്ന നേതാക്കൾ പറയേണ്ട സമയം പറയേണ്ട സ്ഥലത്തു പറയണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അഭിപ്രായങ്ങളും വ്യതസ്ത പേരുകളും ഉണ്ടാകാം. അതൊക്കെ തക്ക സമയത്ത് തക്ക വേദിയിൽ പറയണം. ഇതിന് മുന്നോടിയായി ഇത്തരം ചർച്ചകളിലേക്ക് പോകേണ്ടതില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കം സമൂഹമാധ്യമങ്ങളിൽ പരസ്യ പോരിലേക്ക് കടന്നിരുന്നു. കെസി വേണുഗോപാലിനെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കെ സുധാകരന് എതിരെ രൂക്ഷമായ സൈബർ ആക്രമണം. പിന്നാലെ കെ സുധാകരൻ കമന്റ് ബോക്സ് പൂട്ടി. കെസി വേണുഗോപാലിനെ രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, സന്ദീപ് വാര്യർ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തി.

Tags

Share this story