മുഖ്യമന്ത്രിയുടെ വാദം കള്ളം; ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ല: പി എം ശ്രീ വിവാദത്തിൽ സതീശനെതിരെ ശിവൻകുട്ടി
പി എം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങള്‍ തള്ളി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പദ്ധതിയിലേക്ക് പോകുന്ന തരത്തില്‍ ഒരു നിലപാടും കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. എസ്എസ്‌കെ ഫണ്ട് ലഭിക്കാന്‍ താത്ക്കാലികമായി ഉണ്ടാക്കിയ സംവിധാനമായിരുന്നു. പി എം ശ്രീ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പി എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതില്‍ തെറ്റില്ലെന്നാണ് വി ശിവന്‍കുട്ടിയുടെ നിലപാട്. പി എം ശ്രീ വിഷയത്തില്‍ അന്നത്തെ സര്‍ക്കാര്‍ അന്ന് രൂപീകരിച്ച സബ് കമ്മിറ്റി പിന്നെ കൂടിയിട്ട് പോലുമുണ്ടായിരുന്നില്ല. കേന്ദ്രത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കത്ത് നല്‍കിയില്ലെന്ന വാദം വസ്തുതാവിരുദ്ധമാണ്. രണ്ട് കത്തുകളാണ് കേന്ദ്രത്തിന് നല്‍കിയത്. ഒന്ന് പദ്ധതി നടപ്പിലാക്കാമെന്ന് കാട്ടിയും അവസാനത്തേത് പിന്മാറിയെന്ന് കാട്ടിയുമായിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പി എം ശ്രീ പദ്ധതിയില്‍ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോള്‍ പദ്ധതിയില്‍ പങ്കാളിയാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. 99കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നതെന്നും തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു കാരണവശാലും പാഠ്യപദ്ധതിയില്‍ ഇടപെടാനുള്ള അവകാശം കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കില്ല മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.
