മർദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞു പരുക്കേൽപ്പിച്ചു, സിഗരറ്റ് കൊണ്ട് കുത്തി; ഫായിസിന്റെ കൊടുംക്രൂരത
മലപ്പുറം കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്‌റീൻ കൊല്ലപ്പെട്ടത് സമാനതകളില്ലാത്ത ക്രൂര മർദനത്തെയും പീഡനത്തെയും തുടർന്നെന്ന് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് പോലീസിന്റെ വെളിപ്പെടുത്തൽ. കുഞ്ഞ് മരിച്ച ശേഷമാണ് പിതാവ് മുഹമ്മദ് ഫായിസ് ആശുപത്രിയിൽ എത്തിച്ചത്. മർദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരുക്കേൽപ്പിച്ചു
കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വാരിയെല്ലുകൾ പൊട്ടി. തലയിൽ രക്തം കെട്ടിക്കിടക്കുന്നുണ്ട്. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലെ പരുക്കുകൾ ശ്രദ്ധിച്ച ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഫായിസ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ.