എംഎം ലോറൻസിന്റെ മൃതദേഹം വിട്ടുനൽകണമെന്ന പെൺമക്കളുടെ പുനഃപരിശോധനാ ഹർജിയും തള്ളി
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് വിട്ടുനൽകണമെന്നായിരുന്നു ലോറൻസിന്റെ ആഗ്രഹമെന്ന് മകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു
പെൺമക്കളായ ആശ, സുജാത എന്നിവർ നൽകിയ റിവ്യൂ ഹർജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള അന്ത്യകർമ്മങ്ങൾ തങ്ങളുടെ പിതാവ് ആഗ്രഹിച്ചിരുന്നു എന്നായിരുന്നു ഹർജിക്കാരുടെ വാദം. പെൺമക്കളുടെ വാദം നേരത്തെ സുപ്രീം കോടതിയും തള്ളിയിരുന്നു
2024 സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്. ലോറൻസ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് മകൾ രംഗത്തു വന്നത്. ലോറൻസിനെ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനേയും പിന്നീട് ഡിവിഷൻ ബെഞ്ചിനേയും സമീപിച്ചത്.
