മുന്നണികൾക്കും ആശങ്കയായി പോളിംഗ് ശതമാനത്തിലെ കുറവ്; തിരിച്ചടിയാകുക ഏത് മുന്നണിക്ക്

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെയും ആശങ്കയിലാക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇത്തവണ പോൾ ചെയ്തത്. 2019ൽ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇതുവരെ പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം 70.35 മാത്രമാണ് പോളിംഗ് രേകപ്പെടുത്തിയത്

കനത്ത ചൂടിനൊപ്പം ഇവിഎമ്മിന്റെ വേഗത കുറവും പോൡഗ് കുറയാൻ കാരണമായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. പലർക്കും മണിക്കൂറുകളോളം നീണ്ട വരിയിൽ നിന്ന ശേഷമാണ് വോട്ട് ചെയ്യാൻ സാധിച്ചത്. പോളിംഗ് അവസാനിക്കുന്ന ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും വോട്ടെടുപ്പ് നീണ്ടു. ചിലയിടങ്ങളിൽ രാത്രി 7.30 വരെയൊക്കെ പോളിംഗ് നീണ്ടുനിന്നു

40 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. മൂന്ന് മുന്നണികൾക്കുമായി ദേശീയനേതാക്കളടക്കം കേരളത്തിൽ പലവട്ടം പ്രചാരണത്തിനെത്തി. പ്രചാരണം കൊഴുത്തതോടെ പോളിംഗും അതിശക്തമാകുമെന്നതായിരുന്നു പ്രതീക്ഷ. 

പോളിംഗ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മുന്നണികൾ പറയുന്നത്. എന്നാൽ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ പോലും പോളിംഗ് കുറഞ്ഞു. 65.60 ശതമാനം രേഖപ്പെടുത്തിയ കോട്ടയത്താണ് പോളിംഗ് ഏറ്റവും കുറവ്. 77.66 ശതമാനം രേഖപ്പെടുത്തിയ വടകരയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്.
 

Share this story