എഫ്.സി.ആർ.എ ഭേദഗതി അപകടകരം; ന്യൂനപക്ഷങ്ങളുടെ ആശങ്ക കേന്ദ്രം അവഗണിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

FCRA CM

വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) വലിയതോതില്‍ അപകടം ചെയ്യുന്ന കാര്യമെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇത് ബാധിക്കുക. നല്ല ആശങ്ക പൊതുവെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നെങ്കിലും ഇതൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുനിര്‍ത്തിപ്പോകേണ്ട സര്‍ക്കാര്‍ ഒരുവിഭാഗത്തെ മാറ്റിനിര്‍ത്തുന്നു. രാഷ്ട്രീയം മനസ്സിലാക്കണം. ബിജെപിക്ക് നേതൃത്വം കൊടുക്കുന്ന ആര്‍എസ്എസ് അംഗീകരിച്ച നയം അനുസരിച്ച് മൂന്ന് ആഭ്യന്തര ശത്രുക്കളുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് രണ്ടെണ്ണം. ഇതിന്റെ ഭാഗമായിട്ടുള്ള നടപടികളാണിതെല്ലാം എന്നും മുഖ്യമന്ത്രി ചൂണ്ടാക്കാട്ടി.

തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ ചില മാരീച വേഷക്കാര്‍ ഇറങ്ങാറുണ്ട്. ചിലഘട്ടത്തില്‍ കേക്കുമായി അരമനയില്‍ പോകാറുണ്ട്. യഥാര്‍ത്ഥ ഉദ്ദേശം മറച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ബിജെപിയെയും ആര്‍എസ്എസിനെയും തൃപ്തിപ്പെടുത്തുന്നതാണ് പി സി ജോര്‍ജിന്റെ പ്രതികരണം. മതനിരപേക്ഷതയ്ക്ക് ആപത്ത് ആണ് ഇതെല്ലാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

എഫ്‌സിആര്‍എ ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിലായിരുന്നു പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹനസമിതി അംഗവുമായ പി സി ജോര്‍ജ് വിമര്‍ശിച്ചത്. കുറച്ച് പിതാക്കന്മാര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനം പറയുമെന്നും പി സി ജോര്‍ജ് ആരോപിച്ചു. താന്‍ ഇതൊന്നും പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ച് പിതാക്കന്മാര്‍ ഊളത്തരം പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാല്‍ ഹാലിളകുന്നു. അവര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും പിസി ജോര്‍ജ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നിയമഭേദഗതിയില്‍ ആര്‍ക്കും ആശങ്ക ആവശ്യമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.

Tags

Share this story