ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

കോടതി

കൊച്ചി നഗരത്തിലെ ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്കായി മാത്രം സംരക്ഷിക്കാൻ വ്യക്തമായ പ്രോട്ടോകോൾ പുറത്തിറക്കണമെന്ന് ഹൈക്കോടതി കൊച്ചി കോർപ്പറേഷനോട് നിർദേശിച്ചു. ഫുട്പാത്തുകളിൽ വാഹന പാർക്കിംഗും കച്ചവടക്കാരുടെ കയ്യേറ്റവും കാരണം കാൽനടയാത്ര അസാധ്യമാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നതിലും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. “കൊച്ചിയിൽ പൗരന്മാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്ന ക്ലീൻ സിറ്റി എവിടെയാണ്?” എന്ന് ചോദിച്ച കോടതി, നഗരം വൃത്തിയാക്കുന്നതിലും പൊതുസ്ഥലങ്ങൾ സംരക്ഷിക്കുന്നതിലും കോർപ്പറേഷൻ കൂടുതൽ സജീവമാകണമെന്ന് നിർദേശിച്ചു.

നഗരം നന്നാക്കുന്നതിൽ എന്തിനാണ് മടിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരുടെ മനോഭാവം മാറേണ്ടതുണ്ടെന്നും, അത്തരക്കാരെ എങ്ങനെ ബോധവൽക്കരിക്കുമെന്നതും കോടതി ചോദ്യം ചെയ്തു.

Share this story