മദ്യനയത്തിൽ സർക്കാർ വെള്ളം ചേർക്കുന്നു; അബ്കാരികൾക്ക് വേണ്ടി കളിക്കുന്നു: തിരുവഞ്ചൂർ

സർക്കാർ അബ്കാരികളുടെ കൈയിൽ കിടന്ന് കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ ഇതിന് തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് സർക്കാർ വന്ന ശേഷം നിരവധി ബാറുകളാണ് വന്നത്. അത്തരമൊരു സർക്കാരിനെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. 

മദ്യനയത്തിനകത്ത് സർക്കാർ വെള്ളം ചേർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. 


ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്ന് ഇടുക്കി ജില്ലാ പ്രസിഡൻറ് അനിമോൻ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാൽ അനിമോന്റെ ശബ്ദരേഖ തള്ളി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി സുനിൽകുമാർ രംഗത്തുവന്നിരുന്നു. പണപ്പിരിവ് കെട്ടിടം വാങ്ങാനാണെന്നും അനിമോനെ സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നതാണെന്നും സുനിൽകുമാർ അറിയിച്ചു

Share this story