സർക്കാർ മനുഷ്യനെ വന്യജീവികൾക്ക് എറിഞ്ഞു കൊടുക്കുന്നു; വനം മന്ത്രി രാജി വെക്കണമെന്ന് സതീശൻ

വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ വനം മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞു കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല

മന്ത്രി രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല. സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിൽ ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. 

മനുഷ്യ മൃഗ സംഘർഷം രൂക്ഷമാകുമ്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു. ബത്തേരിയിൽ മാത്രം അഞ്ച് കടുവകളാണ് ഉള്ളതെന്ന് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കളിയാക്കുന്ന രീതിയിലെ മറുപടിയാണ് വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാർ കണ്ണും കാതും മനസും മൂടി വെച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
 

Share this story