മുട്ടുമടക്കി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ സ്ഥാനാർഥിയാകും, നിർണായക ഇടപെടലുമായി എകെ ആന്റണി
ഒടുവിൽ കണ്ണൂർ യുദ്ധത്തിൽ കെ സുധാകരന് വിജയം. എംപിമാർ മത്സരിക്കേണ്ടെന്ന കടുത്ത നിലപാട് എടുത്ത ഹൈക്കമാൻഡിന് മുട്ടുമടക്കേണ്ടി വന്നു. പാർട്ടി വിടുമെന്ന കെ സുധാകരന്റെ ഭീഷണിക്ക് മുന്നിൽ വിറച്ചുപോയ പാർട്ടി സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകിയതായാണ് വിവരം. എ കെ ആന്റണിയുടെ നിർണായക ഇടപെടലാണ് പാർട്ടി പിളർപ്പിലേക്ക് പോകുന്ന സാഹചര്യം ഇല്ലാതാക്കിയത്
ഇന്ന് രാവിലെ മുതൽ പാർട്ടി വിടാനുള്ള ഒരുക്കത്തിലായിരുന്നു കെ സുധാകരൻ. കെ സി വേണുഗോപാലിനെ അടക്കം വിളിച്ച് കെ സുധാകരൻ ഗുഡ് ബൈ പറഞ്ഞിരുന്നു. തനിക്ക് തന്റെ വഴി എന്നായിരുന്നു നേതാക്കളോട് സുധാകരൻ പറഞ്ഞത്. പിന്നാലെ പാർട്ടി വിടാനും സുധാകരൻ തീരുമാനിച്ചു.
കണ്ണൂരിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അടക്കം സംസ്ഥാനത്തെ 25 മണ്ഡലങ്ങളിൽ വിമത സ്ഥാനാർഥികളെ നിർത്താനും സുധാകരൻ നീക്കം നടത്തി. ഇതോടെയാണ് പാർട്ടി അപകടം തിരിച്ചറിഞ്ഞത്. പിന്നാലെ രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. രമേശ് രാഹുൽ ഗാന്ധിയെ വിളിച്ച് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു.
തുടർന്നാണ് എകെ ആന്റണിയും വിഷയത്തിൽ ഇടപെട്ടത്. ഇതോടെ രാഹുൽ ഗാന്ധി കൂടിയാലോചനകൾ നടത്തുകയും കണ്ണൂരിൽ കെ സുധാകരനെ മത്സരിക്കാൻ അനുമതി നൽകുകയുമായിരുന്നു. സുധാകരനെ മത്സരിപ്പിച്ചില്ലെങ്കിൽ പല മണ്ഡലങ്ങളിലും കോൺഗ്രസ് തോൽക്കുമെന്ന ഭീതിയും ഹൈക്കമാൻഡ് തിരിച്ചറിഞ്ഞതോടെയാണ് നേതൃത്വം മുട്ടുമടക്കിയത്.
