ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്
ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒഡീഷ സ്വദേശി രജനികാന്തയുടെ അറസ്റ്റാണ് രേഖപപ്പെടുത്തിയത്. ഞാൻ തള്ളി, അവൻ വീണു എന്നാണ് ആർപിഎഫ് ചോദ്യം ചെയ്യുന്നതിനിടെ പ്രതി പറഞ്ഞത്
തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകാനും ആർപിഎഫ് ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞു. കുന്നംകുളത്തെ വിക്ടറി പാർക്ക് എന്ന ബാറിലെ ക്ലീനിംഗ് തൊഴിലാളിയായിരുന്നു രജനികാന്ത. മദ്യപിച്ച് എത്തിയതിനെ തുടർന്ന് ഇന്നലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു
മരിച്ച ടിടിഇ വിനോദിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി രജനികാന്തയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തൃശ്ശൂർ വെളപ്പായയിലാണ് ടിടിഇ വിനോദിനെ ഇയാൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത്. ജനറൽ ടിക്കറ്റ് എടുത്ത പ്രതി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു സംഭവം.